Pages

Tuesday 27 August 2013

ജലസമാധി

ഗർഭ പാത്രത്തിൽ വെള്ളം കുറഞ്ഞതിനാൽ
ഭൂലോകത്തെക്കെടുത്തെറിയപ്പെട്ടപ്പോൾ
പേറ്റു നോവോടൊപ്പമമ്മ പോയി,അമ്മിഞ്ഞ
പ്പാലിന്റെ മധുരമിറെണ്ട നാൾകളിൽ ഇറ്റിറ്റ്
വീഴുന്ന ജലകണികകൾക്കായ് ദാഹിച്ചിരുന്നു ഞാൻ
'വെള്ള 'മടിചേറി വരും , അച്ഛന്റെ തെറിപ്പാട്ടിനായ്
കാതോർത്തിരിക്കുമ്പോൾ മഴ പെയ്താൽ ചോരുന്ന
ഓലക്കീറുകൾക്കിടയിലൂടെ ആകാശച്ചെരുവിൽ
മയങ്ങും ദൈവത്തെ തിരഞ്ഞു ഞാൻ ....
വക്കു പൊട്ടിയ ഞെളുങ്ങിയ പാത്രങ്ങൾ
തികയാറില്ല ചോരുന്ന പുര കാക്കാൻ ..
ചേമ്പില കുടക്കീഴിൽ സ്കൂളിലേക്കോടുമ്പോൾ
നനഞ്ഞ കുപ്പായത്തിൻ മണമെന്നെ തനിച്ചാക്കി
പ്രണയപരവശനാം കൌമാരത്തിൽ മഴ കൊണ്ട്,
പാടത്തെ കുളത്തിൽ നീന്തിത്തിമിർത്തു ..
മഴക്കാലം തൊഴിലുറപ്പില്ലാത്ത വറുതിയുടെ
കോപത്താൽ , മഴയെ പഴിച്ച് മുണ്ട് മുറുക്കി..
കുളം മണ്ണിട്ട് നിറച്ച് മണിമാളികകൾ പണിയുമ്പോൾ
മുടങ്ങാതെ പണി കിട്ടിയതോർത്തേറെ ചിരിച്ചു ..
നാട്ടിലെ തോടും പാടോം  മണ്ണിട്ടടച്ച ഞാൻ ഇന്ന് ,
ഒന്നരാടം വരും പൈപ്പുവെള്ള ച്ചുവട്ടിൽ നായ് -
ക്കളെ പോലെ കടിപിടി കൂടി കുളിക്കാതെ നനക്കാതെ
പിന്നിട്ട വേനലുകളിൽ ചുണ്ടൊന്നു നനക്കാൻ വെള്ള-
ത്തിന്നായ് കിലോമീടറുകൾ തെണ്ടിയലഞ്ഞു  ഞാൻ!
വശമൊന്നു തളർന്നു പായിൽ ചുരുണ്ടു കിടന്നപ്പോൾ
വെള്ളം പിഴിഞ്ഞ തുണിയാലൊരു  തലോടലിന്നായ്
വെമ്പിയെങ്കിലും കടലാസുത്തുടകൾക്ക്  കീഴടങ്ങി
അവസാന തുള്ളി വെള്ളത്ത്തിന്നായ് കേണപ്പോൾ
ചുണ്ടു നനച്ച വെള്ളത്തിൽ ദുർഗന്ധപ്പെരുമഴ !!
എൻ അവസാന ജലക്രിയക്കു നിളയിലും മണൽ  മാത്രം!!

Amal's Henna


Amal's Henna


Amal's Henna


Amal's Henna


Monday 26 August 2013

സ്വര്ഗം തേടിയ നോമ്പുകള്


സ്വര്ഗം തേടിയ നോമ്പുകള്

സ്വര്ഗം തേടിയ നോമ്പുകള്
ഒരു മീനച്ചൂടിലാണ് ജീവിതത്തിലാദ്യമായി ഞാന് നോമ്പിനെ അറിഞ്ഞത്. അന്നെനിക്ക് അഞ്ചര വയസ്സ് പ്രായം. ഞങ്ങള് ഒമ്പതു മക്കളായിരുന്നു. മൂന്ന് ഇത്തമാരുടെ വിവാഹം കഴിഞ്ഞിരുന്നു. കല്ല്യാണം കഴിച്ചയച്ചത് ദൂരത്തേക്കായതിനാല് വേനലവധിക്കാണ് ഇത്തമാരും കുട്ടികളുമെല്ലാം വീട്ടിലെത്തുക. വീട്ടില് ഒമ്പതാമനായിരുന്നതിനാല് എനിക്ക് കുഞ്ഞിമ്മാന്നു വിളിപ്പേരു കിട്ടി. ഇവരെ കൂടാതെ അടുത്ത ബന്ധത്തിലുള്ള യത്തീമായ ഒരു കുട്ടി, അയല്പക്കത്തെ ദരിദ്രകുടുംബത്തിലെ ഇക്ക ഇവരെല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായിരുന്നു. പിന്നെ ഉപ്പായുടെയും ഉമ്മായുടെയും ഉമ്മമാരും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ സന്തുഷ്ട കുടുംബം.
ഉപ്പാക്ക് കടുത്ത പ്രമേഹമായതിനാല് നോമ്പെടുക്കാനാവുമായിരുന്നില്ല.ഞാന് ആദ്യമായി നോമ്പെടുക്കുന്നുണ്ടെന്നറിഞ്ഞപ്പോള് പ്രായപൂര്ത്തിയാവാത്ത കുട്ട്യോള്ടെ നോമ്പ് മാതാപിതാക്കള്ക്കുള്ളതാണെന്ന്
ഉപ്പ സന്തോഷത്തോടെ പറഞ്ഞു. ‘ഇന്െറ മോളെ നോമ്പ് ഉപ്പാക്കാണോ ഉമ്മാക്കാണോ’ന്ന് ചോദ്യത്തിന് എന്നും ഉപ്പക്കുട്ടിയായിരുന്ന എനിക്ക്, ഉപ്പാക്കെന്നു പറയാന് തെല്ലും ചിന്തിക്കേണ്ടിവന്നില്ല.
രാത്രിയില് ഉപ്പയും ആണ്കുട്ടികളെല്ലാവരും പൂമുഖത്തെ കോലായിലാണ് കിടക്കുക. രണ്ടര മൂന്നു മണിയാവുമ്പോഴാണ് അത്താഴത്തിനെഴുന്നേറ്റത്. ചൂടുചോറും ചുട്ടരച്ച ചമ്മന്തിയും കട്ടിത്തൈരും കൂട്ടി എല്ലാവരും ചോറുണ്ടു. സുബ്ഹ് ബാങ്ക് കൊടുക്കുന്നതുവരെ എല്ലാവരും കൂടിയിരുന്നു ഖുര്ആന് പാരായണം. ഇതിനിടയില് പഴവും തേങ്ങാപ്പാലും അവിലുംകൂട്ടി പിഴിഞ്ഞത് ഓരോ ഗ്ളാസ് കിട്ടും. ഏറ്റവുമാദ്യം ഖത്തം പൂര്ത്തിയാക്കുന്നവര്ക്ക് സമ്മാനവുമുണ്ടാവും.
ആദ്യത്തെ നോമ്പെടുത്ത ദിവസം രണ്ടു മണിവരെ ഒരുവിധം പിടിച്ചുനിന്നു. രാവിലെ മുതല് മാവിന്ചുവട്ടിലും കൊത്തങ്കല്ല് കളിക്കുന്നിടത്തും സജീവമായിരുന്ന ഞാന് ഉച്ചച്ചൂട് സഹിക്കാനാവാതെ തൊണ്ടവരണ്ട് ഒരിറ്റു വെള്ളത്തിനായി കൊതിച്ചു. വെള്ളം കിട്ടാതെ ഞാന് മരിച്ചുപോവുമോയെന്നൊരു ഭീതി എന്നെ തളര്ത്തി. വീട്ടിലെ രണ്ട് വല്യുമ്മമാര് തളര്ന്ന എന്െറ മുഖത്ത് നോക്കി ‘മോളതിനൊന്നും ആയില്ല. കുട്ട്യോള്ക്ക് ഉച്ചവരെ നോറ്റാല് മതി’യെന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. രണ്ടു മണിയായപ്പോള് ഉമ്മ പറഞ്ഞു, ഇത്രനേരം നോമ്പെടുത്തില്ലേ, ഇനി കുറച്ചുനേരം കൂടിയല്ലേ, ഉമ്മാടെ പൊന്ന് നോമ്പെത്തിക്കൂന്ന്. വീണ്ടും കളിക്കൂട്ടത്തിലേക്ക് തിരിച്ചിറങ്ങിയ ഞാന് മൂന്നു മണിയായപ്പോള് കളിക്കിടയില് നിന്നോടിവന്ന് പുറത്തെ പൈപ്പില്നിന്ന് വെള്ളം ആര്ത്തിയോടെ കോരിക്കുടിച്ചു. ആ വെള്ളം ഇറങ്ങിപ്പോകുമ്പോള് ഞാനന്നുവരെ അനുഭവിക്കാത്ത തണുപ്പനുഭവപ്പെട്ടു. അന്നനാളത്തിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ്. നോമ്പുമുറിച്ച എന്നെ നോക്കി, കൊടുംപാതകം ചെയ്തതുപോലെ നില്ക്കുന്ന കളിക്കൂട്ടത്തില് നിന്ന് ഒരു കുറുമ്പന് ‘അമലു നോമ്പുമുറിച്ചേ’ എന്നോളിയിട്ട് അകത്തേക്കോടി.
‘ഇത്രനേരം നോമ്പെടുത്തിട്ട്’ ഉമ്മാടെ സ്വരത്തിലെ നിരാശ എന്െറ കണ്ണുകളില് എരിവായി പെയ്തിറങ്ങി. രാവിലെ മുതല് കരുതിവെച്ച ഞാവല്പഴങ്ങള്, കാക്ക കൊത്തിയിട്ട മൂവാണ്ടന് മാങ്ങയുടെ മുറിച്ചുവെച്ച കഷണങ്ങള്, പഴുത്തൂര്ന്നുവീണ അയിനിച്ചക്കയുടെ മണ്ണാവാത്ത പഴം... പാത്രത്തില് മൂടിവെച്ചിരുന്നതെല്ലാം പുറത്തേക്കെറിഞ്ഞ്, ഞാന് പായയില് മുഖമമര്ത്തി കമിഴ്ന്നുകിടന്നു. ‘ഉപ്പപ്പ വന്നാല് അനക്കിന്ന് കിട്ടിക്കോളു’മെന്നുപറഞ്ഞ് കളിക്കൂട്ടങ്ങള് എന്നെ പേടിപ്പിച്ചു. ഉപ്പ അരികില് വന്നിരുന്ന് ‘ഉപ്പാടെ കൂലി പോയല്ലോ’ എന്നു പറഞ്ഞപ്പോള് ഞാനൊന്നൂടെ തേങ്ങി. ‘സാരോല്ല, ആദ്യത്തെ നൊമ്പല്ലെ, അതിത്രക്കൊക്കെ മതി’യെന്നു പറഞ്ഞ് തഴുകിയപ്പോള് ഞാനാ മടിയില് തലവെച്ചങ്ങനെ കിടന്നു. പിറ്റേന്നെന്നെ അത്താഴത്തിന് വിളിക്കണമെന്ന് ഉപ്പാനെ പറഞ്ഞേല്പിച്ച് കൈയിലടിച്ച് സത്യം ചെയ്യിച്ചാണ് കിടന്നുറങ്ങിയത്.
ഉപ്പ എന്നെ അത്താഴത്തിന് വിളിക്കുമ്പോള് ഉമ്മയും വല്യുമ്മമാരും ‘‘കുട്ടീനെക്കൊണ്ട് പറ്റൂല്ല, വെറുതെ അതിന്െറ ഉറക്കം കളയണ്ടാ’’എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കേട്ടപ്പോള് വാശിയോടെ ഞാന് ഉപ്പാടെ ചെവിയില് മന്ത്രിച്ചു.‘‘എന്െറ നോമ്പിന്െറ കൂലി ഉപ്പാക്കു മാത്രാട്ടോ. ഇന്നലെ ഞാന് ഉമ്മാക്കും കൂടി കിട്ടിക്കോട്ടേന്ന് വിചാരിച്ചേരുന്നു. ഇനി ഉപ്പാക്കു മാത്രം മതി’’.
പിറ്റേന്ന് ദാഹത്തേക്കാളും കത്തിക്കാളുന്ന വിശപ്പിനേക്കാളും എന്െറ ഉപ്പാക്ക് റബ്ബ് കൊടുക്കുന്ന സ്വര്ഗമെന്ന പൂങ്കാവനത്തെക്കുറിച്ചോര്ത്ത് ഞാന് വാശിയോടെ നോമ്പുപിടിച്ചു. ഉപ്പാനെ കാണാന് വന്ന വിരുന്നുകാരന് കൊണ്ടുവന്ന കമറുകട്ടക്കോ പഞ്ചാരമണലില് വീണുകിടക്കുന്ന മൂവാണ്ടന് മാങ്ങകള്ക്കോ എന്െറ തീരുമാനത്തെ ഇളക്കാനായില്ല. വൈകുന്നേരം മഗ്രിബ് ബാങ്കിന് ചെവിയോര്ത്ത് കോലായിലെ പായയില് ഒടിഞ്ഞുതൂങ്ങിയിരിക്കുമ്പോഴും ഉള്ളില് അണയാത്ത ഊര്ജമായിരുന്നു.
പതിനൊന്നാം വയസ്സില് ‘എന്െറ മക്കളെ കണ്ട് കൊതിതീര്ന്നില്ലല്ലോ എന്െറ റബ്ബേ’ എന്നു കേണുകൊണ്ടെന്െറ ഉപ്പ ഞങ്ങളെ വിട്ട് ഇഹലോകത്തില്നിന്ന് പോയശേഷം വന്ന ഓരോ റമദാനിലും ഞാനെന്െറ ഉപ്പാക്ക് സ്വര്ഗത്തിലൊരിടത്തിനായി കേണു, മുഴുവന് നോമ്പും എടുത്തു. പെരുന്നാള് തലേന്ന്, ‘‘ന്െറ മോള് നോമ്പെടുത്തതല്ലേ’’ എന്നു പറഞ്ഞ് ഉപ്പ തരാറുള്ള പുത്തനുടുപ്പ് ഇന്നില്ല. എന്െറ പതിനേഴാം വയസ്സില് ഒരു നോമ്പുകാലത്ത് പോരിശയാക്കപ്പെട്ട അവസാനത്തെ പത്തില് നോമ്പോടുകൂടി ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു. അന്നുമുതല് ഓരോ നോമ്പിനും ഞാനെന്െറ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ഒരുപോലെ പ്രാര്ഥിക്കാന് തുടങ്ങി.

Tags: 

Saturday 17 August 2013

എന്റെ വീട്

എന്റെ വീട്..ഞാൻ അടക്കം പലരും പിറന്നു വീണ വീട്..ഒന്പത് മക്കളുള്ള എന്റെ  ഉമ്മാടെ ഈറ്റു നോവിന്റെ  വേദനകൾ ഏറെ കേട്ട വീട്..കുഞ്ഞു മക്കളുടെ കരച്ചിലുകൾ ,ബാല്യ കുതൂഹലങ്ങൾ ,കൗമാര തിമിർപ്പുകൾ  ,യൗവനത്തിന്റെ തീക്ഷ്ണത ,വാർധക്യത്തിന്റെ ആവലാതികൾ  ഇതെല്ലാം ആ വീടിനെ എത്രത്തോളം മുഖരിതമാക്കിയിരിക്കും..ഇന്നത്തെ കുട്ടികൾക്ക്  ചിരപരിചിതമല്ലാത്ത നടുവകം ,ഉമ്മറം,തിണ്ണ ,പൂമുഖം,മച്ചിന്റകം ,ഇടനാഴിക,വടക്കിനി ,കോലായി ,കോണിച്ചോട്  ,വീതന ,ഓവ് ...അങ്ങനെയങ്ങനെ പോകുമാ വീടിനെ പരിചയപെടുത്താൻ ഉപയോഗിക്കുന്ന പദാവലി ..


ഇന്നത്തെ പോലെ നിറഞ്ഞ സൂര്യപ്രകാശം കടന്നുവരുന്ന അകത്തളങ്ങൾ അല്ലായിരുന്നു...ഇരുട്ട് മൂടി കിടക്കുന്ന ആ മുറികൾ ഞങ്ങളുടെ പല കുസൃതികൾക്കും  സാക്ഷ്യം വഹിച്ചിട്ടുണ്ട് ..മച്ചിന്റകത്തെ പത്തായത്തിൽ ആരും കാണാതെ ഉമ്മ പഴുക്കാൻ വെച്ചിരുന്ന പഴക്കുല ഉമ്മ അറിയാതെ എടുത്ത് തിന്നു പഴത്തൊലി മാത്രം പത്തായത്തിൽ ശേഷിച്ചത് കണ്ട് ..അന്തം  വിട്ടിരുന്ന ഉമ്മാനെ നോക്കി കുസൃതിച്ചിരി ചിരിച്ച വയറാവു .. വേലക്കാരുടെ പ്രണയ ചാപല്യങ്ങൾ ..വെല്ലിമ്മാടെ ദിക്റുകൾ..അന്നത്തെ ഓരോ വൈകുന്നേരത്തിനും ഭക്തിയുടെ നിറമായിരുന്നു കൂടുതൽ..പടിഞ്ഞാറേ പറമ്പിലെ പാമ്പും കാവിൽ വിളക്ക്  വെക്കാൻ വരുന്ന അപ്പുറത്തെ ചേച്ചിയുടെ ദീപം ദീപം എന്നാ മന്ത്രണവും ..ഞങ്ങളുടെ ഖുറാൻ ശീലുകളും ഒരുമിച്ച് അന്തരീക്ഷത്തിൽ അലയടിക്കും..മുനിഞ്ഞു കത്തുന്ന ചിമ്മിനിയുടെ പ്രകാശത്തിൽ കുട്ടികൾ പഠിക്കുമ്പോൾ വൈകുന്നേരത്തെ പണിയൊക്കെ ഒതുക്കി കുളിച്ച്  അടുത്ത വീട്ടിലെ ചേച്ചിമാരിൽ  നിന്നും വാങ്ങി കൊണ്ടുവന്ന മാസികകളും വാരികകളും നോവലുകളും വായിക്കുന്ന തിരക്കിലാവും മുതിർന്നവർ..

മകര മാസത്തിലെ തണുപ്പിനോടൊപ്പം  പറമ്പ് നിറയെ ഓല വെട്ടിയിട്ടിട്ടുണ്ടാവും..വൃശ്ച്ചിക  കാറ്റിനോടൊപ്പം വീണു കിടക്കുന്ന കണ്ണിമാങ്ങകൾ..അവ പെറുക്കി കൂട്ടി നാലായരിഞ്ഞ്  ഉപ്പും മുളകും ഇത്തിരി വെളിച്ചെണ്ണയും തൂവി ,പച്ചോല മടലുകൾ ചേർത്തുവെച്ചുണ്ടാക്കിയ ഉണ്നിപ്പുരയിൽ 
വലിഞ്ഞ്  കേറി തിന്നുമ്പോൾ ആ ഉണ്നിപ്പുരയെക്കാൾ വലുപ്പം മറൊന്നിനുമുണ്ടായിരുന്നില്ല ..
മെടഞ്ഞ ഓലകൾ താളത്തിൽ മേലോട്ടിടുമ്പോൾ അതു പിടിച്ചെടുത്ത് ,അരയിൽ  കെട്ടിവെച്ച  കൊതുമ്പു നാരുകളാൽ  താളത്തിൽ വേഗത്തിൽ കെട്ടിയുരപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അന്തം  വിട്ട നോക്കി നിന്നിട്ടുണ്ട്..പുരകെട്ട്  കഴിഞ്ഞാൽ ശർക്കരയും തെങ്ങയുമെല്ലാം ചേർത്തൊരു "കറി " കുടിക്കാൻ കിട്ടും..ഈ പായസത്തിനെന്താണ് കറിയെന്ന്  പറയുന്നതെന്ന് എന്നിലെ ഭാഷാ സ്നേഹി ഒത്തിരി തവണ ചിന്തിച്ചിട്ടുണ്ട്.. 
ഓരോ വേനലവധികളും ആ വീടിനെ കോരിത്തരിപ്പിച്ചു..ഓരോ മാമ്പഴകാലത്തും പച്ചയും പഴുത്തതുമായ നിരവധി മാങ്ങാ ചാക്കുകൾ...അണ്ടി മാത്രമായി ആ മുറികളിലൂടെ പിന്നിലെ തോട്ടിരംബിലേക്ക്  വലിച്ചെറിയപ്പെട്ടു..പഴുത്ത ചക്കയുടെ നറും മണവും..കശുമാങ്ങയുടെ ചുണ 
പറ്റി പൊള്ളിയ കവിൾത്തടങ്ങളും ഓരോ വേനലിലും മാറികൊണ്ടിരുന്നു..
എത്ര എത്ര കല്യാണങ്ങൾ..സദ്യവട്ടങ്ങൾ ..
ഞാൻ കോളേജു വിട്ട് വീട്ടിലെത്താൻ ഇത്തിരി താമസിച്ചാൽ കത്തുന്ന നെഞ്ജോടെ മുന്നിലെ മുള ക്കൂട്ടത്തിന്നടുത്ത്  എന്നെ കാത്ത് നിന്നിരുന്ന എന്റെ  ഉമ്മാനെ ഞാൻ എത്ര കളിയാക്കിയിട്ടുണ്ട്..ഇന്നീ മണൽക്കാട്ടിൽ മക്കള്ടെ സ്കൂൾ ബസ് വരാൻ ഇത്തിരി വൈകുമ്പോൾ ഏതോ ലോകത്തിരുന്നു ഉമ്മയെന്നെ കളിയാക്കി ചിരിക്കുന്നതായെനിക്ക് തോന്നാറുണ്ട്..

വെല്ലിമ്മ,ഉമ്മ,ഉപ്പ...ഒക്കെ മരിച്ചിറങ്ങി  പോയ വീട്..ഇന്നാ വീടില്ല..എങ്കിലും ഏഴു കടലുകൾക്ക്  ഇപ്പുറത്തിരുന്നു  ഞാൻ  ഓർക്കാറുണ്ട് ..സ്കൂൾ വിട്ട്  ഓടി വരുന്ന എന്നെ കാത്തിരുന്ന  എന്റെ ഉപ്പാനെ..ഓരോ വേനലവധിക്കും വന്നിരുന്ന ഇത്തമാര്ക്കും കുട്ടികൾക്കുമായി  പലഹാരങ്ങളുമായി കാത്തിരുന്ന എന്റെ ഉമ്മ  ഇന്നുമാ വീടിന്റെ ഉമ്മറപ്പടിയിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവുമോ ?